EntreprenuershipSpecial StorySuccess Story

ശില്പകലയെ ചേര്‍ത്തുപിടിച്ച് വിജയം കൊയ്ത് യുവസംരംഭകന്‍

പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂര്‍ എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് ചരിത്രത്തിലും മലയാളി മനസ്സിലും പ്രത്യേക സ്ഥാനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പെരുവനം ഗ്രാമവും പെരുവനം ക്ഷേത്രവും.

മഹാവിഷ്ണുവിന്റെ പരശുരാമ അവതാരം കടലില്‍ നിന്ന് കേരളത്തെ വീണ്ടെടുത്ത ശേഷം 64 ഗ്രാമങ്ങളായി വിഭജിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമം ആയിരുന്നു പെരുവനം എന്നാണ് വിശ്വാസം.

ഇന്ന് പെരുവനം ഗ്രാമത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പെരുവനം ക്ഷേത്രവും പരിസരവും സ്ഥിതി ചെയ്യുന്ന ചേര്‍പ്പ് പ്രദേശത്തിന് അതുകൊണ്ടുതന്നെ ഒട്ടേറെ സവിശേഷതകളുണ്ട്. ഇവിടുത്തെ പ്രശസ്തമായ ദാരുശില്പ കലയ്ക്ക് 400 ല്‍ പരം വര്‍ഷങ്ങളുടെ പാരമ്പര്യമാണുള്ളത്. ഒരുകാലത്ത് ചേര്‍പ്പിന്റെ പ്രധാന തൊഴില്‍ മേഖലയായിരുന്നു ദാരു ശില്‍പ കേന്ദ്രങ്ങള്‍.

ജാതിമതഭേദമെന്യേ അനേകം കലാകാരന്മാര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിര്‍മിക്കുന്ന കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിതിയുടെ മികവുകൊണ്ട് തന്നെ വേറിട്ട് നിന്നിരുന്നു. ഏറെ വര്‍ഷങ്ങളുടെ പ്രയത്‌നവും സ്വതസിദ്ധമായ കഴിവും കൂടി ചേരുമ്പോള്‍ മാത്രമാണ് അത്രയും മികച്ച നിര്‍മിതികളുണ്ടാകുന്നത്.

ചേര്‍പ്പിന്റെ ദാരുശില്പങ്ങളില്‍ ഏറ്റവും പേര് കേട്ടതും ആകര്‍ഷണം ഉള്ളതുമാണ് ഒറ്റത്തടിയില്‍ നിര്‍മിക്കുന്ന ഗജ ശില്പങ്ങള്‍. വിദേശത്തും സ്വദേശത്തും ഒരുപോലെ വിപണിയുള്ള ഈ ഗജശില്പങ്ങള്‍ ചേര്‍പ്പ് ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്.

ചൈനീസ് ഉത്പന്നങ്ങളുടെയും പ്ലാസ്റ്റിക് നിര്‍മിത ഉത്പന്നങ്ങളുടെയും കടന്നുവരവോടെ ഈ ശില്പങ്ങളുടെ ഉത്പാദനം കുറഞ്ഞെങ്കിലും ഇത്തരം ഗജ ശില്പങ്ങള്‍ക്ക് ഇപ്പോഴും വിപണിയില്‍ പ്രസക്തി ഏറെയുണ്ട്. ഈയൊരു മേഖലയെ തന്റെ ജീവിതത്തിന്റെ ഭാഗമായി കരുതുന്ന നിരവധി കലാകാരന്മാര്‍ ഇന്നും തൃശ്ശൂരിന്റെ മണ്ണിലുണ്ട്. അത്തരത്തില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ദാരുശില്പ കലാകാരന്മാരിലൊരാളാണ് ചേര്‍പ്പ് സ്വദേശിയായ തേക്കിനിയേടത്ത് സുബ്രഹ്മണ്യന്‍.

ദാരുശില്പ കല തന്റെ കാലഘട്ടത്തില്‍ മാത്രമല്ല, അതിന്റെ പ്രാധാന്യം തന്റെ തലമുറയിലേക്ക് കൈമാറണമെന്നും ചിന്തിച്ച വ്യക്തിയാണ് അദ്ദേഹം. ഈ മേഖലയില്‍ ഉണ്ടായ ഉയര്‍ച്ച താഴ്ചകളെ അനുഭവിച്ചറിഞ്ഞ അദ്ദേഹം ഈ മേഖലയുടെയും അതില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഉന്നമനത്തിനായി വളരെയേറെ ആഗ്രഹിച്ചിരുന്നു.

അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതല്‍ കണ്ടു ശീലിച്ച ദാരുശില്പ കലാമേഖലയിലേക്ക് വിദേശത്ത് ജോലി ചെയ്തിരുന്ന തന്റെ മകന്‍ അരുണ്‍കുമാറിനെയും അദ്ദേഹം കൊണ്ടുവന്നു. അങ്ങനെയാണ് ശില്പിക എന്ന സംരംഭത്തിന്റെ ആവിര്‍ഭാവം. ഇന്ന് അന്യം നിന്ന് പോകുന്ന ഈ പരമ്പരാഗത കലാമേഖലയ്ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ വേണ്ടിയാണ് ശില്പിക എന്ന സംരംഭം അദ്ദേഹം ആരംഭിച്ചത്.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പൂര്‍ണ പിന്തുണയും പ്രചോദനവും നല്‍കിയാണ് അരുണ്‍കുമാര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ദാരുശില്‍പ കലയെ ഉയര്‍ത്തിക്കൊണ്ടു വരാനും അതുകൊണ്ട് ഉപജീവനമാര്‍ഗ്ഗം നടത്തുന്ന നിരവധി പേര്‍ക്ക് കൈത്താങ്ങായി മാറാനും അരുണ്‍കുമാര്‍ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്.

ഇന്ന് വലിയ ഷോറൂമോടുകൂടി പ്രവര്‍ത്തിക്കുന്ന ശില്പിക ആധുനിക ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും എന്നാല്‍ പാരമ്പര്യത്തിന്റെ തനിമ നഷ്ടപ്പെടാതെ തന്നെയും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കാഴ്ചക്കാരുടെയും കണ്ണുകളെ മോഹിപ്പിക്കുന്ന തരത്തിലും ഏതൊരാള്‍ക്കും ശില്‍പകലയോട് താല്പര്യം തോന്നുന്ന തരത്തിലുമാണ് ശില്പികയുടെ ഇന്നത്തെ യാത്ര.

കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന ഏതൊരു വ്യക്തിയുടെയും ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇന്ന് ഈ സംരംഭം സഹായിക്കുന്നു. ഇതിലൂടെ അവര്‍ക്ക് അവകാശപ്പെട്ട പ്രതിഫലം ശരിയായ രീതിയില്‍ തന്നെ അവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ശില്പിക എന്ന ഈ സംരംഭത്തിന്റെ വ്യാപാരം ഇന്ന് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും ലഭ്യമാണ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി പേര്‍ ഓണ്‍ലൈനിലൂടെ ശില്പികയില്‍ നിന്നും കരകൗശല വസ്തുക്കള്‍ വാങ്ങുന്നുണ്ട്. ഇടനിലക്കാരില്ലാതെ കരകൗശല വസ്തുക്കള്‍ വിപണിയിലെത്തിച്ചു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യം കൂടി ശില്പികയ്ക്കുണ്ട്. തന്നോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കലാകാരന്മാര്‍ക്കും ഉയര്‍ച്ചയുണ്ടാകണം എന്ന് ചിന്തിക്കുന്ന യുവത്വത്തിന്റെ മാതൃകയാണ് അരുണ്‍കുമാര്‍ എന്ന സംരഭകന്‍.

2020 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ശില്പിക, കോവിഡ് കാലത്തെ പ്രതിസന്ധികളെ പോലും അതിജീവിച്ച് മുന്നേറി വിജയിച്ച സംരംഭമാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലൂടെ തങ്ങളുടെ ബിസിനസിനെ വളര്‍ത്തുന്നതിനോടൊപ്പം മറ്റു കരകൗശല യൂണിറ്റുകളെ കൂടി ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തിനു മുന്‍തൂക്കം നല്‍കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.

കരകൗശല മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് മികച്ച അവസരവും ശില്പിക ഒരുക്കുന്നുണ്ട്. പുതിയ കച്ചവടകാര്‍ക്ക് ക്രാഫ്റ്റ് വാങ്ങി ഷോറൂം വഴി വില്‍ക്കുകയോ, അല്ലെങ്കില്‍ വളരെ ചെറിയൊരു തുക ‘സ്‌പേസ് റെന്റ്’ ആയി നല്‍കി ശില്പികയുടെ ഷോറൂമില്‍ തന്നെ ക്രാഫ്റ്റുകള്‍ എത്തിച്ചു കച്ചവടം നടത്തുകയോ ചെയ്യാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്.

പരമ്പരാഗതമായ രീതിയിലെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള ദാരുശില്പങ്ങള്‍ അതിന്റെ പ്രാധാന്യത്തോടു കൂടി ജനങ്ങളിലേക്ക് എത്തിക്കുവാനും ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവരെ കൈപിടിച്ചുയര്‍ത്തുവാനുമുള്ള അരുണ്‍കുമാര്‍ എന്ന സംരംഭകന്റെ ശ്രമങ്ങള്‍ മറ്റുള്ള സംരംഭകരില്‍ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭാര്യ മിഷിയും കൂടെയുണ്ട്.

Silpika – The Artisans Emporium
12/309B, Sree Nandanam Arcade,
Palakkal, Chevoor P. O., Thrissur – 27, Kerala
Ph: +91 92072 66735
Whatsapp: +91 88485 66735

http://www.silpikacrafts.com

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button