Tech

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

ക്രിസ്റ്റീന ഡിക്‌സണ്‍

കണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. ലോകഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു. 1874 ഏപ്രില്‍ 25-നാണ് ഇറ്റലിക്കാരനായ മാര്‍ക്കോണി റേഡിയോ കണ്ടെത്തിയത്. 1909ല്‍ റേഡിയോയുടെ കണ്ടുപിടുത്തത്തിന് ഫിസിക്‌സില്‍ മാര്‍ക്കോണി നോബല്‍ സമ്മാനം നേടി. തുടര്‍ന്ന് അദ്ദേഹം ഇറ്റലിയുടെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസ്സും ഇതിന്റെ കണ്ടുപിടുത്തത്തില്‍ മുഖ്യ സംഭാവനകള്‍ നല്‍കി.

മാര്‍ക്കോണി

റേഡിയോയുടെ ചരിത്രം
സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ വലിയ സംഭാവനയായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. റേഡിയോയുടെ പിതാവായി അറിയപ്പെടുന്നത് മാര്‍ക്കോണിയാണ്. എന്നാല്‍ 1920-ല്‍ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ അംബ്രോസ് ഫ്‌ലെമിംഗ് താപ അയോണിക വാല്‍വ് കണ്ടുപിടിച്ചതോടെ, പ്രഭാഷണങ്ങള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യാന്‍ സാധിച്ചതിലൂടെ ഒരു വിജ്ഞാന ഉപാധിയായി റേഡിയോയ്ക്ക് വളരാന്‍ സാധിച്ചു. 1920-ല്‍ എസെക്‌സിലെ ചെംസ്‌ഫോര്‍ഡില്‍ മാര്‍ക്കോണി, വര്‍ക്‌സില്‍ നിന്നും വിശ്വപ്രസിദ്ധ ഗായകനായിരുന്ന ഡയിംനെല്ലിമെല്‍ബയുടെ പാട്ട് പ്രക്ഷേപണം ചെയ്യുകയും അത് അവിടെ തടിച്ച് കൂടിയ ശ്രോതാക്കള്‍ക്ക് ഒരു പുതിയ അനുഭവമായി തീരുകയും 1922-ല്‍ ആദ്യത്തെ പ്രക്ഷേപണ നിലയം ലണ്ടനില്‍ ആരംഭിക്കുകയും ചെയ്തു.

പ്രക്ഷേപണത്തിലെ സാങ്കേതിക പദങ്ങള്‍
ആംപ്ലിട്യൂട് മോഡുലേഷന്‍ (AM), ഫ്രീക്വന്‍സി മോഡുലേഷന്‍ (FM), ഫേസ് മോഡുലേഷന്‍ എന്നിവ പ്രക്ഷേപണത്തിലെ സാങ്കേതിക പദങ്ങള്‍ ആണ്. ഇതില്‍ ആംപ്ലിട്യൂട് മോഡുലേഷനാണ് കൂടുതല്‍ പ്രചാരം. ഹ്രസ്വതരംഗം (ഷോര്‍ട്ട് വേവ്), മധ്യതരംഗം (മീഡിയം വേവ്)എന്നീ ഫ്രീക്വന്‍സികളില്‍ ആംപ്ലിട്യൂട് മോഡുലേഷന്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത്. നാവിക വ്യോമഗതാഗതത്തില്‍ സ്ഥല നിര്‍ണയത്തിനുപയോഗിക്കുന്ന ബീക്കണുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനും സൈനിക ആവശ്യങ്ങള്‍ക്കുള്ള ആശയ വിനിമയത്തിനും ദീര്‍ഘ തരംഗങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് നിലയങ്ങള്‍ ഉള്‍പ്പെടെ 145-ല്‍പരം റേഡിയോ സ്റ്റേഷനുകളില്‍ നിന്നും പ്രക്ഷേപണത്തിന് മധ്യ തരംഗങ്ങള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വ്യക്തതയാര്‍ന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകള്‍ക്ക് എളുപ്പം വിധേയമാകുന്നില്ല എന്നതും ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടാന്‍ സഹായിച്ചു. ടെലിവിഷന്‍ രംഗത്തേക്ക് ചേക്കേറിയവരെ റേഡിയോയിലേക്ക് തിരികെ എത്തിക്കുവാനും ഫ്രീക്വന്‍സി മോഡുലേഷന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് .

റേഡിയോ ദിനം
നമ്മുടെ മനസ്സില്‍ ആനന്ദത്തിന്റെ കുളിര്‍മഴ പെയ്യിച്ച റേഡിയോയ്ക്കും ഒരു ദിനം ഉണ്ട്. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്രസഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കുന്നു. 2013-ല്‍ നടന്ന സമ്മേളനമാണ് ഇതേകുറിച്ച് തീരുമാനം എടുത്തത്.

റേഡിയോ ഇന്ത്യയില്‍
1923-ലാണ് ഇന്ത്യയില്‍ റേഡിയോ കടന്നുവന്നത്. ‘റേഡിയോ ക്ലബ് ഓഫ് ബോംബെ’ എന്നറിയപ്പെട്ടിരുന്ന ഇത് 1927 ജൂലൈ 23-ന് ഇന്ത്യന്‍ ബ്രോഡ്കാസ്ടിംഗ് കമ്പനിയായി മാറി. 1956 വരെ ഓള്‍ ഇന്ത്യ റേഡിയോ എന്നറിയപ്പെട്ടിരുന്ന റേഡിയോ പ്രക്ഷേപണം ഇപ്പോള്‍ ആകാശവാണി എന്നാണ് അറിയപ്പെടുന്നത്. 1930-ല്‍ ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണം ദേശസാത്ക്കരിക്കുകയും ഇന്ത്യാ പ്രക്ഷേപണ നിലയം എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെങ്കിലും ഇന്നും പ്രചാരമുള്ള നാമം ആകാശവാണി എന്നതു തന്നെയാണ്.
ആകാശവാണി എന്ന പേര്
റേഡിയോയ്ക്ക് സംഭാവന ചെയ്തത് രവീന്ദ്രനാഥടാഗോറാണ്.

ഇന്ത്യയില്‍ ഇന്ന് 414 പ്രക്ഷേപണ നിലയങ്ങള്‍ ഉണ്ട്. 24 ഭാഷകളില്‍ ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ചെയ്യുന്നുണ്ട്. 1957-ല്‍ തിരുവനന്തപുരത്ത് നിന്നും മലയാള പ്രക്ഷേപണവും തുടങ്ങി. സംഗീത വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികളിലൂടെ ആകാശവാണി ഇന്നും നമ്മുടെ ഹൃദയം കീഴടക്കുന്നു. കാതങ്ങള്‍ കടന്നു നമ്മിലേക്ക് എത്തുന്ന സ്വര മാധുര്യമായി ഇന്നും റേഡിയോ നിലനില്‍ക്കുന്നു. വാര്‍ത്തകള്‍ക്കും ചലച്ചിത്ര ഗാനങ്ങള്‍ക്കുമായി ദിവസവും റേഡിയോയുടെ മുന്നില്‍ കാതോര്‍ത്തിരുന്ന കാലഘട്ടം മുതിര്‍ന്നവര്‍ മറക്കാനുള്ള സാധ്യത ഇല്ല. ഒരുകാലത്ത് മലയാളികള്‍ നേരം പുലരുന്നത് അറിയുന്നത് പോലും റേഡിയോ പരിപാടികള്‍ കേട്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button