News Desk

വിജയ് മല്യ, നീരവ് മോദി, ചോക്സി എന്നിവരുടെ ഓഹരികള്‍വിറ്റ് ബാങ്കുകള്‍ 792.11 കോടി വീണ്ടെടുത്തു

മുംബൈ: വായ്പാ തട്ടിപ്പുകേസില്‍ രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ ഓഹരികള്‍ വിറ്റ് എസ്.ബി.ഐ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 792.11 കോടി രൂപ വീണ്ടെടുത്തു. ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ ഏകദേശം 80.45 ശതമാനം വരുമിത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാങ്കുകള്‍ക്കും സര്‍ക്കാരിനും കൈമാറിയ ഓഹരികളാണ് വിറ്റത്. കഴിഞ്ഞമാസം 13,109.17 കോടിരൂപ മൂല്യമുള്ള ഇവരുടെ ഓഹരികള്‍ സമാനരീതിയില്‍ കൈമാറിയതായി ഇ.ഡി. അറിയിച്ചു. ഇതുവരെ 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് ഈ വ്യവസായികളുടേതായി ഇ.ഡി. പിടിച്ചെടുത്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമാണ് ഇ.ഡി. സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. പ്രവര്‍ത്തനം നിലച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥനായ വിജയ് മല്യ 9000 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി എന്നിവര്‍ ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 13,000 കോടി രൂപയുടെ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിടുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നീരവ് മോദി ലണ്ടന്‍ ജയിലിലാണ്. വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ യു.കെ.യിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. യു.കെ. ഹൈക്കോടതി ഇതുശരിവെച്ചതിനാല്‍ മല്യക്കു ജാമ്യം നിഷേധിച്ചിരിക്കുകയാണ്. മല്യയെയും മോദിയെയും സാമ്പത്തിക തട്ടിപ്പുകേസ് പ്രതികളായി മുംബൈയിലെ കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button