Success Story

നിശ്ചയദാര്‍ഢ്യത്തിന്റെ കയ്യൊപ്പ്; മിയാഷ് മേക്കോവറിന് പിന്നിലെ പെണ്‍കരുത്ത്

തളര്‍ന്നുപോകുന്നിടത്തു നിന്നും കുതിച്ചുയരാന്‍ കരുത്തേറെയാവശ്യമുണ്ട് മനുഷ്യന്. പ്രതിസന്ധികളില്‍ ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ലോകത്ത് ചോദ്യമായല്ല, ഉത്തരമായി മാറുകയാണ് മിയാഷ് മേക്കോവര്‍ സ്റ്റുഡിയോ എന്ന സംരംഭത്തിലൂടെ മലപ്പുറം തിരൂര്‍ സ്വദേശിനി ഉമൈബ അര്‍ഷിദ.

ആഢംബരങ്ങളോ ആരവങ്ങളോ ഇല്ലാതെയായിരുന്നു അര്‍ഷിദയുടെ തുടക്കം. നിക്കാഹിന് മേക്കപ്പ് ചെയ്യാനായി പലരെയും സമീപിച്ചെങ്കിലും ആവശ്യപ്പെടുന്ന നിരക്കുകള്‍ താങ്ങാവുന്നതിലും അധികമാണെന്ന വസ്തുതയില്‍ നിന്നാണ് എന്തുകൊണ്ട് നിക്കാഹിന് തനിക്ക് സ്വയം മേക്കപ്പ് ചെയ്തുകൂടായെന്ന ചിന്തയുദിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം നടന്ന കല്യാണത്തിനും മേക്കപ്പ് സ്വന്തമായി ചെയ്തതോടെ ഉള്ളില്‍ ആത്മവിശ്വാസമുണ്ടായി. ഇതു തന്നെയാണ് കേരളത്തിലുടനീളമുള്ള നവവധുക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ മിയാഷ് മേക്കോവര്‍ സ്റ്റുഡിയോയുടെ തുടക്കവും.

മതസാമുദായിക ചട്ടക്കൂടുകളേറെയുള്ള പ്രദേശത്ത് നിന്നും ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടക്കം കുറിക്കാമെന്ന അര്‍ഷിദയുടെ ആഗ്രഹത്തിന് പിന്നില്‍ പരിപൂര്‍ണ പിന്തുണയുമായി നിന്നത് ഭര്‍ത്താവ് ജാഷിദായിരുന്നു. അക്കാലത്ത് റെന്റല്‍ ജ്വല്ലറി സ്‌റ്റോര്‍ ആരംഭിക്കണമെന്നതായിരുന്നു അര്‍ഷിദയുടെ ആഗ്രഹം. സ്‌റ്റോറിനായുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് അവസാനഘട്ടത്തിലേക്കെത്തിയപ്പോഴാണ് അര്‍ഷിദ ഗര്‍ഭിണിയാകുന്നതും പദ്ധതി ഉപേക്ഷിക്കുന്നതും.

ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കൊരുങ്ങിയ അര്‍ഷിദയ്ക്ക് പക്ഷേ വിധി കാത്ത് വെച്ചത് കടുപ്പമേറെയുള്ള പരീക്ഷണങ്ങളായിരുന്നു. മൂന്നാം മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഭര്‍ത്താവ് ജാഷിദിന് വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കാലിന്റെ സ്വാധീനം നഷ്ടപ്പെടുന്നത്. ശാരീരിക വൈഷമ്യങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രയാസങ്ങളും മുന്നോട്ട് എന്തെന്ന ചിന്തയും ചോദ്യചിഹ്നമായി നിന്ന കാലം… പലരും കീഴടങ്ങാനൊരുങ്ങുന്ന ഈ ഘട്ടത്തിലാണ് അര്‍ഷിദ തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി തിരഞ്ഞെടുത്തത്.

കുഞ്ഞ് ജനിച്ച് 40-ാം ദിവസം മുതല്‍ തന്റെ കൈമിടുക്ക് അവര്‍ തൊഴിലാക്കി മാറ്റി. കുറ്റപ്പെടുത്താന്‍ ചുറ്റും കൂടിയവര്‍ക്കിടയില്‍ തണലായെത്തിയത് അര്‍ഷിദയുടെ പിതാവ് അയ്യൂബും ജാഷിദിന്റെ പിതാവ് അബൂബക്കറുമായിരുന്നു. തളര്‍ന്നുപോയ നേരങ്ങളില്‍ ഇവരുവരും നല്‍കിയ ആത്മവിശ്വാസവും കരുത്തുമാണ് അര്‍ഷിദയുടെ വളര്‍ച്ചയ്ക്ക് കാരണവും.

കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ ബ്രൈഡല്‍ വര്‍ക്കുകളുമായി അര്‍ഷിദ തന്റെ യാത്ര തുടരുകയാണ്. സിംപിള്‍, ക്ലാസി ബ്രൈഡല്‍ മേക്കപ്പുകളില്‍ വിശ്വാസ്യതയുള്ള പേരായി മാറിയതിന് പിന്നില്‍ അര്‍ഷിദയുടെ കഠിനാധ്വാനവും, ആത്മവിശ്വാസവുമായിരുന്നു. വര്‍ക്കിലുടനീളമുള്ള യാത്രകളില്‍ കരുതലായി ഇപ്പോള്‍ കൂടെയുള്ളത് സഹോദരന്‍ ജംഷിദ് ആണ്. വീല്‍ചെയറിലെങ്കിലും തൊഴില്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് സിവില്‍ ഡ്രാഫ്റ്റ്‌സ്‌മെനായ ജാഷിദ്. കരുത്തായി രണ്ടുവയസുകാരനായ മകന്‍ ഹദ്വിന്‍ ജാഷിദും ഒപ്പമുണ്ട്.

പരിഹസിച്ചവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും മുന്‍പില്‍ വീര്യംചോരാതെ മുന്നോട്ട് കുതിക്കുകയാണ് അര്‍ഷിദ. മേക്കപ്പ് വര്‍ക്കുകള്‍ക്കൊപ്പം തന്റെ ബ്രൈഡുകള്‍ക്കായുള്ള റെന്റല്‍ ജ്വല്ലറികളുമുണ്ട് അര്‍ഷിദയുടെ പക്കല്‍. മുംബൈയില്‍ നേരിട്ടെത്തി വാങ്ങുന്നതിനാല്‍ തന്നെ ഗുണനിലവാരമുള്ള ക്ലാസി യുണീഖ് ഡിസൈനുകളാണ് എവര്‍ ഗ്ലോ ബ്രൈഡല്‍ റെന്റല്‍ എന്ന സംരംഭത്തിലൂടെ അര്‍ഷിദ ഉറപ്പാക്കുന്നത്. ആഭരണങ്ങള്‍ക്കൊപ്പം റെന്റല്‍ ബ്രൈഡല്‍ വസ്ത്രങ്ങളുടെ ശേഖരമുള്ള സ്‌റ്റോര്‍ ആരംഭിക്കണസ്വപ്‌നത്തോടൊപ്പം സ്ത്രീയുടെ കരുത്ത് ആക്രോശങ്ങളില്ല, സൃഷ്ടിക്കുന്നതിലും കീഴ്‌പ്പെടുത്തുന്നതിലുമാണെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാവുകയാണ് അര്‍ഷിദ.

https://www.instagram.com/everglow_rental_jewels/?igsh=MWo0MzBiYXVjdGc2Yg%3D%3D#

https://www.instagram.com/miaash_makeover_studio/?igsh=enNnMW5nNHc3ZzV3&utm_source=qr#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button