EntreprenuershipSpecial StorySuccess Story

ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിക്കാത്ത പെണ്‍കരുത്ത്; നഫീസത്തുല്‍ മിസ്‌രിയ

‘Home is a feeling of love and peace…’ അതുകൊണ്ടുതന്നെ വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ പൂര്‍ണതയും ഉള്‍ക്കൊണ്ടു വേണം പൂര്‍ത്തീകരിക്കാന്‍. ഓരോ വീടും ഓരോ സ്വപ്‌നങ്ങളാണ്. ഒരു ആയുസ്സിന്റെ എല്ലാ സമ്പാദ്യവും ചിലവാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നിടം. ഉടമയുടെ മനസ്സിന് തൃപ്തി വരുന്ന തരത്തില്‍ യാതൊരു കുറവുമില്ലാതെ അത് സാധ്യമാക്കി കൊടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, അത് വളരെ എളുപ്പമുള്ള ജോലിയാക്കാം. എങ്ങനെയെന്നോ? നഫീസത്തുല്‍ മിസ്‌രിയയെ പോലെ സ്വപ്‌നങ്ങളെ ഇഷ്ടത്തോടെ സമീപിച്ച്, മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി പ്രയത്‌നിക്കുമ്പോള്‍.

തലയുയര്‍ത്തി Minhaj Builders
ഒറ്റക്കാലില്‍ നിന്ന് നേടിയെടുക്കുക എന്നൊക്കെ കളിയാക്കി സാധാരണ നമ്മള്‍ പറയാറുണ്ടെങ്കിലും നഫീസത്തുലിന്റെ കാര്യത്തില്‍ അത് കളിയല്ല, കാര്യമാണ്. ഭിന്നശേഷിക്കാരിയായ മിസ്‌രിയ, മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം പടുത്തുയര്‍ത്തിയത് സ്വന്തം അധ്വാനവും അര്‍പ്പണബോധവും ഒന്നുകൊണ്ട് മാത്രമാണ്. കേരളത്തില്‍ പ്രധാനമായും മൂന്ന് സ്ഥലത്താണ് മിന്‍ഹാജ് ബില്‍ഡേഴ്‌സിന് ശാഖകള്‍ ഉള്ളതെങ്കിലും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലയിലും മിസ്‌രിയയുടെ കരവിരുത് തലയുയര്‍ത്തി കഴിഞ്ഞു.

KAM എന്ന പേര് മകന്‍ ജനിച്ചതിനു ശേഷമാണ് മിസ്രിയ മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന് മാറ്റിയെഴുതിയത്. നിലവില്‍ വലിയ നേട്ടത്തിന്റെ പാതയിലൂടെയാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മൂവായിരത്തില്‍ അധികം പ്ലാനുകള്‍ ഡിസൈന്‍ ചെയ്യുവാനും അഞ്ഞൂറ്റി അന്‍പതിലധികം പ്രോജക്ടുകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് പൂര്‍ത്തീകരിക്കാനും മിസ്രിയയുടെ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്. 30 ശതമാനം ബില്‍ഡിങ്ങുകളും 20 ശതമാനം വില്ലകളും 50 ശതമാനം വീടുകളും പടുത്തുയര്‍ത്തിയതിന്റെ അഭിമാനത്തിലാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സ്.

ഏതൊരാളുടെയും സ്വപ്‌നമായ വീട് എന്ന ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കി കൊടുക്കുന്നതിനാണ് മിസ്‌രിയയ്ക്ക് കമ്പം ഏറെ. സാധാരണയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കാള്‍ ഭവന നിര്‍മാണം ചില പ്രതിസന്ധികള്‍ മുന്നില്‍ തെളിക്കുമ്പോഴും അതിനെയൊക്കെ ഒരു ചെറുപുഞ്ചിരിയോടെ മറികടക്കുകയാണ് ഈ സംരംഭക. വീട് നിര്‍മാണത്തില്‍ ആത്മാര്‍ത്ഥതക്കും ക്വാളിറ്റിക്കും മിസ്‌രിയ ഒരിക്കലും ‘കോംപ്രമൈസ്’ പറയാറില്ല.

ക്ലെയ്ന്റുമായി ഒരു ആത്മബന്ധം സൃഷ്ടിക്കുകയാണ് വീട് നിര്‍മാണത്തില്‍ ആദ്യം വേണ്ടത് എന്ന് മിസ്‌രിയ പറയുന്നു. അതിനൊരു കാരണവുമുണ്ട്. ‘അവരില്‍ ഒരാളായി നമ്മള്‍ മാറുമ്പോള്‍ മാത്രമേ അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നമ്മുടേത് കൂടി ആവുകയുള്ളൂ’. അങ്ങനെ അവരുടെ സ്വപ്‌നത്തിനൊപ്പം പൂര്‍ണ താല്‍പര്യത്തില്‍ ഇഴുകി ചേര്‍ന്നാണ് മിന്‍ഹാജ് ഓരോ പ്രോജക്ടും പൂര്‍ത്തീകരിക്കുന്നത്.

‘ഞങ്ങളുണ്ട് കൂടെ’
സ്‌ക്വയര്‍ഫീറ്റിന് 1800 രൂപ റേഞ്ച് മുതലുള്ള പ്രോജക്ടുകളാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സ് നിലവില്‍ ചെയ്തു വരുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരന് പോലും മിന്‍ഹാജ് ബില്‍ഡേഴ്‌സിനെ ആശ്രയിക്കാം എന്ന് സാരം. ഇന്ന് പല ഭവന നിര്‍മാണ കമ്പനികളും നല്‍കിവരുന്നതുപോലെയുള്ള ലോണ്‍, വായ്പകള്‍ മിന്‍ഹാജ് ബില്‍ഡേഴ്‌സ് നല്‍കുന്നില്ലെങ്കിലും ആവശ്യമെങ്കില്‍ അവരെ ബാങ്കുമായി ബന്ധിപ്പിക്കാന്‍ മിസ്‌രിയ ശ്രമിക്കുന്നു.

മിന്‍ഹാജ് ബില്‍ഡേഴ്‌സിനെ ഒരു വീട് ഏല്‍പ്പിച്ചാല്‍ പിന്നീട് അതില്‍ ഒരു മെയിന്റനന്‍സ് വര്‍ക്ക് എന്നതിനെ കുറിച്ച് വീട്ടുകാര്‍ക്ക് ചിന്തിക്കുകയേ വേണ്ട. പല എന്‍ജിനീയര്‍മാരും കൈയൊഴിഞ്ഞ റിനോവേഷന്‍ വര്‍ക്കുകള്‍ രണ്ടു മുതല്‍ മൂന്നുമാസം വരെയുള്ള കാലയളവില്‍ പുഷ്പം പോലെ മിന്‍ഹാജ് ചെയ്തുകൊടുക്കും. അതൊക്കെയാണ് തന്റെ കമ്പനി വളരാനുള്ള കാരണമെന്ന് മറുചിന്ത കൂടാതെ മിസ്രിയയ്ക്ക് പറയാന്‍ സാധിക്കും.

നിങ്ങള്‍ ഒരു വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മിന്‍ഹാജ് ബില്‍ഡേഴ്‌സ് ആദ്യം ആവശ്യപ്പെടുക സ്ഥലത്തിന്റെ സ്‌കെച്ച് ആണ്. പിന്നീട് വീടിന്റെ പ്ലാന്‍ നിങ്ങളുടെ ഇഷ്ടവും താത്പര്യവും മാനിച്ച് മിസ്‌രിയ തയ്യാറാക്കി നല്‍കും. അതും വാസ്തുവിദ്യയുടെ പൂര്‍ണതയോടെ. ഇതോടൊപ്പം തന്നെ വീടിന്റെ ത്രീഡി പ്ലാനും മിന്‍ഹാജ് ബില്‍ഡേഴ്‌സ് തയ്യാറാക്കി നല്‍കുന്നുണ്ട്.

ചരിത്രമെഴുതി നഫീസത്തുര്‍ മിസ്‌രിയ
മുസ്ലിം ചരിത്രത്തില്‍ ആത്മീയതയുടെ അനന്യമായ പ്രഭാവം തീര്‍ത്ത അസാമാന്യ വനിതയായിരുന്നു ബീവി നഫീസത്തുല്‍ മിസ്‌രിയ. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്, തൃശ്ശൂര്‍ക്കാരി നഫീസത്തുര്‍ മിസ്‌രിയയിലൂടെ…

രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട മിസ്‌രിയയ്ക്ക് നാല് വയസ്സ് വരെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ നിശ്ചലമായ കാലുകള്‍ മറ്റാരെക്കാളും തളര്‍ത്തിയത് മിസ്‌രിയയുടെ ഉപ്പയെ ആയിരുന്നു. അത് തിരിച്ചറിഞ്ഞ നാള്‍മുതല്‍ മിസ്‌രിയ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനായി ശ്രമിക്കുകയായിരുന്നു.

വീട്ടിലെ അഞ്ചാമത്തെ കുട്ടിയായി ജനിച്ച മിസ്‌രിയ ഒരിക്കലും ഒന്നിനും പരിധി നിശ്ചയിക്കാന്‍ തയ്യാറായിരുന്നില്ല. തന്നെ തളര്‍ത്താന്‍ ശ്രമിച്ച ഓരോന്നിനെയും അവള്‍ പൊരുതി വിജയിച്ചു. തളര്‍ന്നുപോകാനും തളച്ചിടാനും ആഗ്രഹിക്കാത്ത കുടുംബം പൂര്‍ണ പിന്തുണയുമായി പിന്നില്‍ തന്നെ ഉണ്ടായിരുന്നത് മിസ്‌രിയയ്ക്ക് ഓരോ ചുവടിലും ശക്തി പകര്‍ന്നുകൊണ്ടേയിരുന്നു.

പത്താം ക്ലാസില്‍ വിജയിച്ച ആ പെണ്‍കരുത്ത് എല്ലാവരുടെയും സ്വപ്‌നമായ സര്‍ക്കാര്‍ ജോലി തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ കൈപ്പിടിയില്‍ ഒതുക്കി. ജോലി ചെയ്തതിനോടൊപ്പം അല്പം ബുദ്ധിമുട്ടിയെങ്കിലും വിദൂര വിദ്യാഭ്യാസം വഴി എന്‍ജിനീയറിങ് പഠിച്ച് ആ മേഖലയിലും തന്റെ കയ്യൊപ്പ് പതിപ്പിക്കുവാന്‍ അവള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ചെറുപ്പം മുതല്‍ തന്നെ മറ്റുള്ളവര്‍ക്ക് വീടിന്റെ പ്ലാനുകള്‍ വരച്ചു നല്‍കിയത് മിസ്‌രിയയ്ക്ക് ഗുണകരമായി. താന്‍ വരച്ചു നല്‍കുന്ന പ്ലാനുകള്‍ മറ്റുള്ളവര്‍ തിരുത്തുന്നതിന് കാരണം അന്വേഷിച്ചിറങ്ങിയ മിസ്‌രിയ വാസ്തുവിദ്യ പഠനത്തിലേക്ക് കൂടി തന്റെ അറിവ് വ്യാപിപ്പിക്കുകയായിരുന്നു. ഇന്ന് മിന്‍ഹാജ് ബില്‍ഡേഴ്‌സ് പ്ലാന്‍ ചെയ്യുന്ന ഓരോ നിര്‍മിതിയും വാസ്തുവിദ്യയെ ആശ്രയിച്ച് തയ്യാറാക്കുന്നവയാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായെങ്കിലും തന്റെ കഴിവുകള്‍ക്ക് അവിടെ ഒരു അതിര്‍വരമ്പ് ഉണ്ടെന്ന് മനസ്സിലാക്കിയതോടെ സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്ത മിസ്‌രിയയ്ക്ക് തോന്നിത്തുടങ്ങി. ഉപ്പയെ റോള്‍ മോഡല്‍ ആക്കിയ മിസ്‌രിയയ്ക്ക് ഏതു മേഖലയിലും കഴിവ് തെളിയിക്കാമെന്നും ഏതു പ്രശ്‌നത്തെയും വരുതിയില്‍ വരുത്താം എന്ന ആത്മവിശ്വാസവും വേണ്ടുവോളം ഉണ്ടായിരുന്നു. അത് അവള്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്ത കാര്യമാണ്.

ഉപ്പയെ അടുത്തറിയാവുന്ന, എപ്പോഴും ഉപ്പയോട് ചേര്‍ന്ന് ജീവിച്ചു പോന്ന മിസ്‌രിയ ഒരിക്കല്‍ തന്റെ ഉപ്പയുടെ ഉള്ള് പിടയുന്നത് തൊട്ടറിഞ്ഞിട്ടുണ്ട്. നാലുവര്‍ഷമായി അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്‌നത്തിന് മിസ്‌രിയ പരിഹാരം കണ്ടത് വെറും രണ്ട് ദിവസം കൊണ്ടാണ്. ഉപ്പ പണിത ഉപ്പയുടെ സ്വന്തം ബിള്‍ഡിങിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അളവെടുക്കുവാന്‍ വന്നപ്പോള്‍ റവന്യൂ വിഭാഗത്തിലെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മിസ്‌രിയയുടെ ബാപ്പയോട് കൈക്കൂലി ആവശ്യപ്പെടുകയും അത് നല്‍കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

അന്നത്തെ കളക്ടര്‍ ആയ സൂരജ് ഐഎഎസിനെ വിളിച്ച് തന്റെ പ്രശ്‌നങ്ങള്‍ പറയുകയും അതിന് പരിഹാരം കാണുവാനും മിസ്‌രിയയ്ക്ക് അന്ന് പ്രചോദനമായി തീര്‍ന്നത് എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്ന് മാത്രം; ‘എന്റെ ഉപ്പ!’. അദ്ദേഹം പുലര്‍ത്തിപ്പോന്ന സത്യസന്ധത ഒരിടത്തും നഷ്ടപ്പെടരുതെന്ന അതിയായ ആഗ്രഹം. അതിനെല്ലാം ഉപരി അദ്ദേഹം വിഷമിക്കുന്നത് എനിക്ക് കാണാന്‍ കഴിയില്ല എന്നതായിരുന്നു.

ഉപ്പ മരിച്ചിട്ട് 18 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹം പകര്‍ന്നു നല്‍കിയ സത്യസന്ധതയും നീതിബോധവും മിസ്‌രിയ ഇന്നോളം ഉപേക്ഷിച്ചിട്ടില്ല. മിന്‍ഹാജ് ബില്‍ഡേഴ്‌സിന്റെ ആദ്യത്തെ ക്യാപ്പിറ്റല്‍ അതുതന്നെയാണെന്ന് മിസ്‌രിയയ്ക്ക് പറയാന്‍ സാധിക്കുന്നു.

നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ഇതിനോടകം സ്വന്തമാക്കിയ മിസിരിയയുടെ ഏറ്റവും വലിയ ആഗ്രഹം കോണ്‍ക്രീറ്റുകള്‍ കുറച്ചുകൊണ്ട് പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കണം എന്നത് തന്നെയാണ്. മഡ് ഹട്ട് പോലെയുള്ള നിര്‍മിതികള്‍ തന്റെ ‘സിഗ്‌നേച്ചര്‍ വര്‍ക്കാ’യി പണി കഴിപ്പിക്കണം എന്ന ആഗ്രഹവും മിസ്‌രിയ ഹൃദയത്തില്‍ സൂക്ഷിച്ചു പോരുന്നു. ഉള്ളില്‍ അണയാത്ത തീക്കനല്‍ ഉള്ളടത്തോളം കാലം എല്ലാ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും ആളിക്കത്തിക്കാം എന്നതിന് ഉദാഹരണമാണ് നഫീസത്തുല്‍ മിസ്‌രിയ.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button