EntreprenuershipSuccess Story

സ്വപ്‌നങ്ങള്‍ക്ക് ചായം പൂശി, സന്തോഷങ്ങളെ പൊതിഞ്ഞുകെട്ടി യാത്ര തുടര്‍ന്ന് ‘ഹേര്‍ഹൂപ്പ്’

കുറ്റപ്പെടുത്തലുകളെ വെട്ടിമുറിച്ചും സ്വപ്‌നങ്ങളെ ചേര്‍ത്തൊട്ടിച്ചും ഏഴ് നക്ഷത്രങ്ങളുടെ നാട്ടില്‍ തന്റേതായൊരു സംരംഭം തീര്‍ത്തിരിക്കുകയാണ് മലയാളിയായ സാജിത ഫര്‍സാന. മലപ്പുറത്തെ ചെറിയ ഗ്രാമത്തില്‍ തുടങ്ങി, യുഎഇയിലെ ക്രിയേറ്റീവ് മാര്‍ക്കറ്റ് സ്‌പേസില്‍ എത്തിനില്‍ക്കുന്ന ഹേര്‍ഹൂപ്പ് എന്ന കൊച്ചുസംരംഭത്തിന് പിന്നില്‍ കോട്ടക്കല്‍ സ്വദേശിനി സാജിത ഫര്‍സാനയുടെ ധൈര്യവും ദൃഢനിശ്ചയവും ഇഴചേര്‍ന്നിട്ടുണ്ട്.

ബി.കോം ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും പണ്ടുമുതല്‍ക്കേ സ്വന്തമായൊരു സംരംഭം ആരംഭിക്കണമെന്നതായിരുന്നു സാജിതയുടെ ആഗ്രഹം. കുട്ടിക്കാലം മുതല്‍ ക്രാഫ്റ്റിങ്ങില്‍ താത്പര്യം തോന്നിയിരുന്നുവെങ്കിലും താങ്ങാനാവുന്നതിലും മുകളിലായിരുന്നു പല ക്രാഫ്റ്റ് ഉത്പന്നങ്ങളുടേയും വില. വിവാഹശേഷം യുഎഇയിലെത്തി, കുറഞ്ഞ വിലയില്‍ ക്രാഫ്റ്റ് ഉത്പന്നങ്ങള്‍ ലഭ്യമായതോടെ സാജിത പുതിയ പരീക്ഷണങ്ങളും ആരംഭിച്ചു. അതില്‍ പ്രധാനമായിരുന്നു പെയിന്റിങ്ങും അറബിക് കാലിഗ്രഫിയും.

വീട്ടില്‍ വിരുന്നെത്തിയ സുഹൃത്തിന്റെ പങ്കാളിയാണ് ചുമരില്‍ തൂക്കിയ പെയിന്റിംഗ് കണ്ട് സാജിതയെ ആദ്യമായി പ്രശംസിക്കുന്നത്. നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൊണ്ടുപോകാന്‍ പെയിന്റിംഗ് വേണമെന്ന് സുഹൃത്ത് പറഞ്ഞതോടെ പകച്ചുനില്‍ക്കാതെ തനിക്ക് മുന്നിലുള്ള ദൗത്യം ഏറ്റവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ഹേര്‍ഹൂപ്പ് എന്ന ഇന്‍സ്റ്റഗ്രാം പേജും ഒപ്പം തന്റെ എക്കാലത്തേയും സ്വപ്‌നമായ സംരംഭം ആരംഭിക്കാനും സാജിത തീരുമാനിക്കുന്നത്.

എംബ്രോയിഡറി ഹൂപ്പ് ഡെക്കറേഷന്‍, സ്‌ക്രാപ്പ് ബുക്ക്, റെസിന്‍ ഉപയോഗിച്ചുള്ള ആര്‍ട്ട് വര്‍ക്കുകള്‍, കസ്റ്റമൈസ്ഡ് ടീഷര്‍ട്ട് തുടങ്ങി വിവാഹക്ഷണക്കത്തുകളും സാജിതയുടെ ക്രാഫ്റ്റ് റൂമില്‍ തയ്യാറാകാറുണ്ട്. ‘സേവ് ദി ഡേറ്റു’കളായിരുന്നു തന്റെ സംരംഭക ജീവിതത്തിന്റെ ആദ്യപടിയെന്ന് സാജിത പറയുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് ആദ്യ സേവ് ദി ഡേറ്റ് ഓര്‍ഡര്‍ ലഭിക്കുന്നത്. ആദ്യഘട്ടം ഭംഗിയായി പൂര്‍ത്തിയാക്കിയതോടെ മറ്റ് ഓര്‍ഡറുകളും ലഭിക്കാന്‍ തുടങ്ങി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഹാംപറുകളിലും കേക്കുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഈ യുവ സംരംഭക, ബര്‍ത്ത്‌ഡേ, വിവാഹം. വിവാഹനിശ്ചയം തുടങ്ങി പ്രിയപ്പെട്ടവരുടെ മധുരമുള്ള ദിവസങ്ങളെ കൂടുതല്‍ ഭംഗിയാക്കാന്‍ ഹേര്‍ഹൂപ്പിന് സാധിച്ചിട്ടുണ്ട്. പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങളെത്തിക്കാന്‍ സാജിതയെ ബന്ധപ്പെടുന്നവരും ഏറെയാണ്. ഇതിന്റെ ഭാഗമായി യുഎഇയില്‍ എവിടെയാണെങ്കിലും ഡെലിവറിയും ഹേര്‍ഹൂപ്പ് ഉറപ്പാക്കുന്നുണ്ട്.

പിന്തുണച്ചവര്‍ക്കൊപ്പം തന്നെ ഹേര്‍ഹൂപ്പിന്റെ യാത്രയില്‍ ‘ഇത് ചുമ്മാ പേപ്പര്‍ വെട്ടിക്കൂട്ടിയുണ്ടാക്കുന്നതല്ലേ’യെന്നും ‘അധികകാലം നിലനില്‍ക്കില്ലെ’ന്നുമെല്ലാം പറഞ്ഞവരുമുണ്ട്. എന്നാല്‍ ചുറ്റുമുള്ളവരുടെ വാക്കുകളില്‍ തളരാനോ, തന്റെ ലക്ഷ്യം പാതിവഴിയില്‍ ഉപേക്ഷിക്കാനോ സാജിത തയ്യാറായിരുന്നില്ല. ഭര്‍ത്താവിന്റെയും കുടുംബത്തിന്റേയും പരിപൂര്‍ണ പിന്തുണയായിരുന്നു എക്കാലത്തും സാജിതയെന്ന സംരംഭകയുടെ കരുത്ത്.

തന്റെ സംരംഭത്തെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തില്‍ തന്നാലാകുന്ന സഹായങ്ങള്‍ നല്‍കണമെന്നതുമാണ് സാജിതയുടെ സ്വപ്‌നം. തന്റെ പാഷനോടൊപ്പം തുന്നിച്ചേര്‍ക്കുന്ന ഓരോ സമ്മാനപ്പൊതികളിലും സ്‌നേഹത്തിന്റേയും പ്രത്യാശയുടേയും കരുത്തിന്റേയും പ്രതീകമായി മാറുക കൂടിയാണ് സാജിത ഫര്‍സാന.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button