EntreprenuershipSuccess Story

മൊഹബത്ത് കൂട്ടിയൊരുക്കിയ നീലൂസ് ബേക്ക് ഓണ്‍

അടുക്കളയില്‍ ഒരു ലോക്ഡൗണ്‍ പരീക്ഷണമായി ആരംഭിച്ച വിനോദം ഇന്ന് തിരക്കേറിയ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കൃത്യമായ പരിശീലനമേതുമില്ലാതെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി കസ്റ്റമൈസ്ഡ് കേക്കുകള്‍ക്ക് ഒരു മറുപേരായി തന്റെ യാത്ര തുടരുകയാണ് കലൂര്‍ സ്വദേശിനിയും ഹോം ബേക്കറുമായ നീലു അബൂബക്കര്‍.

കോവിഡ് കാലത്താണ് ‘നീലൂസ് ബേക്ക് ഓണ്‍’ എന്ന പേരില്‍ നീലു തന്റെ സംരംഭം ആരംഭിക്കുന്നത്. തെറ്റുകളോടും തിരുത്തലുകളോടുമൊപ്പമായിരുന്നു തുടക്കമെങ്കിലും സ്ഥിരതയോടെ, നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നീലൂസ് ബേക്ക് ഓണിനെ പെര്‍ഫെക്ട് കേക്ക് പാര്‍ട്ണറാക്കി മാറ്റി. യൂട്യൂബിലെ ട്യൂട്ടോറിയല്‍ വീഡിയോകള്‍ കണ്ടായിരുന്നു നീലു തന്റെ ബേക്കിങ് യാത്ര ആരംഭിക്കുന്നത്. ഒരു തുടക്കക്കാരിയ്ക്ക് സംഭവിക്കാവുന്ന പിഴവുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു നീലൂസ് ബേക്കോണിന്റെ വളര്‍ച്ചയും.

ആദ്യമെല്ലാം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായിരുന്നു കേക്കുകള്‍ നല്‍കിയിരുന്നത്. കേക്കിന്റെ സ്വാദറിഞ്ഞവരെല്ലാം പ്രശംസകളുമായി എത്തിയതോടെ ജീവിതത്തില്‍ പുതിയൊരു മാറ്റത്തിന് സമയമായെന്ന് നീലുവും ഉറപ്പിച്ചു. ധൈര്യവും നിശ്ചയദാര്‍ഢ്യവും സ്ഥിരതയുമെല്ലാം കോര്‍ത്തിണക്കി നീലു തന്റെ പാഷനെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു ബിസിനസ്സാക്കി മാറ്റി. ഇതിന്റെ ബാക്കിപത്രമായിരുന്നു ഇന്‍സ്റ്റഗ്രാമിലെ നീലൂസ് ബേക്ക് ഓണ്‍ എന്ന പേജ്. ബര്‍ത്ത്‌ഡേ, വിവാഹം തുടങ്ങി ഓരോ മനുഷ്യരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഇരട്ടിമധുരവുമായി തങ്ങളുടെ സ്ഥാനമുറപ്പിക്കാന്‍ നീലൂസ് ബേക്ക് ഓണിന് സാധിച്ചു. തീം കേക്കുകള്‍, ടുടയര്‍ കേക്ക്, ബ്രൗണീസ്, കപ്പ് കേക്ക്, പാസ്ട്രി തുടങ്ങി നിരവധി കേക്കുകളാണ് നീലുവിന്റെ അടുക്കളയില്‍ പാകപ്പെടുന്നത്. ചോക്ലേറ്റ് സ്‌ട്രോബെറി കേക്കാണ് നീലൂസ് ബേക്കിന്റെ പ്രധാന ആകര്‍ഷണം.

ഗര്‍ഭധാരണവും കോവിഡ്, ഡെങ്കി മുതലായ അസുഖങ്ങളും മുന്നോട്ടുള്ള യാത്രയില്‍ തടസമായെങ്കിലും അവയ്ക്ക് മുന്നില്‍ പതറാതെ നീലു മുന്നോട്ടുകുതിച്ചു. ഗര്‍ഭിണിയായപ്പോഴും പ്രിതിദിനം ആറോളം കേക്കുകള്‍ കസ്റ്റമേഴ്‌സിനായി തയ്യാറാക്കിയ ദിവസങ്ങളുമുണ്ടെന്നും നീലു പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും കണ്ടാണ് ഭൂരിഭാഗവും ഓര്‍ഡറുകള്‍ ലഭിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് ഫ്രീ ഡെലിവറിയുമുണ്ട്.

കൊച്ചിയുടെ ഹൃദയഭാഗത്ത് തന്റെ പേരിലൊരു കേക്ക് ഷോപ്പ് ആരംഭിക്കണമെന്നതാണ് നീലുവിന്റെ സ്വപ്‌നം. ഈ സ്വപ്‌നത്തെ ചേര്‍ത്തുനിര്‍ത്തുകയാണ് ഭര്‍ത്താവ് നിഷാദും മക്കളായ ജന്നത്ത്, ജഹാന്‍ എന്നിവരും. സ്റ്റാഫുകളൊന്നുമില്ലാതിരുന്നിട്ടും കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് നീലു പറയുന്നു.

ഡെലിവറിക്കായി സഹോദരനും സുഹൃത്തുക്കളും സഹായമായെത്താറുണ്ട്. ബേക്കിങ് രംഗത്തെ അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എണ്ണമറ്റ കസ്റ്റമൈസ്ഡ് കേക്കുകള്‍ക്ക് പുറമെ, താരങ്ങളായ ദിലീപ്, ലെന തുടങ്ങി സെലിബ്രിറ്റികള്‍ക്കായി കേക്കൊരുക്കിയ കഥയും പറയാനുണ്ട് നീലുവിന്. കഴിഞ്ഞ വര്‍ഷം ബേക്കിങ്ങില്‍ പ്രൊഫഷണല്‍ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കിയതോടെ തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടരുകയാണ് നീലു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button