EntreprenuershipSuccess Story

ബ്യൂട്ടി വിത്ത് പര്‍പ്പസ്; നിശ്ചയദാര്‍ഢ്യത്താലുയര്‍ന്ന ഹുസ്‌നയെന്ന സംരംഭക

മുന്നോട്ടുകുതിക്കാന്‍ നല്ല നേരത്തിനായി കാത്തിരിക്കുന്നവരാണ് പലരും. എന്നാല്‍ സമയത്തിനായി കാത്തുനില്‍ക്കാതെ ധൈര്യത്തോടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനായിരുന്നു തൃശൂര്‍ സ്വദേശിനി ഹുസ്‌ന ഹമീദിന്റെ തീരുമാനം. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കഠിനാധ്വാനവും കൊണ്ട് മേക്കപ്പ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര തീര്‍ത്തിരിക്കുകയാണ് ഹുസ്‌നയിന്ന്.

ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ തന്നെ കുട്ടിക്കാലം മുതല്‍ക്കേ ട്യൂഷനെടുത്തും മറ്റും വരുമാനമാര്‍ഗങ്ങള്‍ ഹുസ്‌ന കണ്ടെത്തിയിരുന്നു. ബ്യൂട്ടീഷ്യന്‍ ആകണമെന്ന സ്വപ്‌നം കുട്ടിക്കാലത്തെപ്പോഴോ ഹുസ്‌നയുടെ ഉള്ളില്‍ കയറിക്കൂടിയിരുന്നു. എന്നാല്‍ ആഗ്രഹം തുറന്നുപറഞ്ഞതോടെ കുടുംബത്തില്‍ നിന്നും ശക്തമായ എതിര്‍പ്പായിരുന്നു പ്രതികരണം. ഇതോടെ ബികോം ബിരുദമെടുക്കാനായി തീരുമാനം.

തന്റെ മേഖല ഇതല്ലെന്ന തിരിച്ചറിവായിരുന്നു പഠനകാലയളവില്‍ ഉടനീളം ഹുസ്‌നയ്ക്ക്. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവുണ്ടായതോടെ ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്യൂട്ടീഷന്‍ കോഴ്‌സിന് ചേര്‍ന്നു. അന്ന് തന്റെ ജീവിതത്തിനായി ഹുസ്‌നയെടുത്ത തീരുമാനവും കാണിച്ച ധൈര്യവുമായിരുന്നു മേക്ക് ഓവര്‍ ബൈ ഹുസ്‌ന, വെഡ് ട്രെന്‍ഡ്‌സ് റെന്റല്‍ എന്ന സംരംഭത്തിലും ഇന്ന് എത്തിനില്‍ക്കുന്നത്.

കോഴ്‌സ് പൂര്‍ത്തിയാക്കിയയുടനെ തന്നെ സുഹൃത്തുക്കളില്‍ നിന്നുമായിരുന്നു ആദ്യ വര്‍ക്കുകള്‍ ലഭിച്ചത്. ക്രമേണ ഹുസ്‌നയെ തേടി വിവിധ ജില്ലകളില്‍ നിന്നും ക്ലെയ്ന്റുകള്‍ എത്തിത്തുടങ്ങി. മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഹുസ്‌ന, ‘മൂന്ന് പെണ്‍മക്കള്‍ കുടുംബത്തിന് ഭാരമാണ്’ എന്ന പൊതുബോധത്തെ സ്വന്തം അധ്വാനം കൊണ്ട് തിരുത്തിയെഴുതി തുടങ്ങിയതും അവിടെനിന്നാണ്.

അച്ഛനില്‍ നിന്നും സുഹൃത്തില്‍ നിന്നും പണം കടം വാങ്ങിയാണ് ഹുസ്‌ന തന്റെ ആദ്യ മേക്കപ്പ് ഉത്പന്നങ്ങള്‍ വാങ്ങുന്നത്. വര്‍ക്കുകള്‍ ലഭിച്ചുതുടങ്ങിയതോടെ കിട്ടുന്ന പണം കൂട്ടിവെച്ചായി ‘പര്‍ച്ചേസ്’! 2020ല്‍ കഠിനാധ്വാനത്തിന്റെ ഫലമായി ‘മേക്ക്ഓവര്‍ ബൈ ഹുസ്‌ന’ എന്ന സംരംഭവും ആരംഭിച്ചു. ഓരോ നവവധുക്കളുടെയും സൗന്ദര്യത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹുസ്‌നയുടെ വര്‍ക്കുകളെല്ലാം. സിംപിള്‍, എലഗന്റ് മേക്കപ്പ് ലുക്കുകള്‍ തന്നെയാണ് ഈ സംരംഭത്തെ ചുരുങ്ങിയ കാലയളവില്‍ തന്നെ ക്ലെയ്ന്റുകള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയതും. ലോങ് ലാസ്റ്റിങ്ങായ, ക്വാളിറ്റി ഉത്പന്നങ്ങള്‍ കൊണ്ടുള്ള മേക്കപ്പുകളാണ് ഹുസ്‌നയുടെ പ്രത്യേകതയും.

ക്രമേണയായിരുന്നു സംരംഭത്തിന്റെ വളര്‍ച്ച. മേക്കപ്പ് ചെയ്യാനെത്തുന്ന വധുക്കള്‍ക്ക് ആവശ്യമയ ആഭരണങ്ങള്‍ കൂടിയൊരുക്കാമെന്ന ചിന്തയുടെ ബാക്കിപത്രമാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച റെന്റല്‍ ജ്വല്ലറിവസ്ത്രങ്ങളുടേ ശേഖരമടങ്ങിയ ‘വെഡ് ട്രെന്‍ഡ്‌സ് റെന്റല്‍സ്’. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നേരിട്ടെത്തി ആഭരണങ്ങള്‍ വാങ്ങുന്നതിനാല്‍ ഗുണനിലവാരത്തിലും ഹുസ്‌നയ്ക്ക് ‘ഗ്യാരന്റി’യാണ്. ടെംപിള്‍, കുന്ദന്‍ ഉള്‍പ്പെടെ എല്ലാ ഡിസൈനിലുള്ള ആഭരണങ്ങളും സംരംഭം ഉറപ്പാക്കുന്നുണ്ട്.

ബുട്ടീഖ് ആരംഭിക്കണം, മേക്കപ്പ് ക്ലാസുകളൊരുക്കണം, ദുബൈയില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കണം.. അങ്ങനെ തുടങ്ങി എത്തിപ്പിടിക്കാന്‍ ഏറെയുണ്ട് ഹുസ്‌നയുടെ സ്വപ്‌നങ്ങളില്‍. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഹുസ്‌നയ്ക്ക് കരുത്തായെത്തിയത് ഭര്‍ത്താവ് മഷ്ഹൂര്‍ ഖാനായിരുന്നു. ദുബൈയിലെ ജോലി ഉപേക്ഷിച്ച് ഹുസ്‌നയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകുകയാണ് മഷ്ഹൂറിന്ന്.

ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കെയും ഹുസ്‌ന ജോലിയില്‍ നിന്നും പിന്നോട്ടു മാറിയിരുന്നില്ല. ഇന്ന് ഒന്നര വയസുകാരനായ മകനൊപ്പം ജോലിക്കെത്തുമ്പോഴും ഹുസ്‌നയുടെയുള്ളില്‍ തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനായതിന്റെ സന്തോഷമേറെയുണ്ട്. അധ്വാനത്തിന്റെ ഫലമായി 23-ാം വയസില്‍ സ്വന്തമാക്കിയ കാറും അഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനായതിന്റെ സന്തോഷവും പങ്കുവെക്കാനുണ്ട് ഹുസ്‌നയ്ക്ക്.

ഒന്നര വയസു മാത്രം പ്രായമുള്ള മകനുമൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രചെയ്യേണ്ടി വരുമ്പോഴും മുന്നോട്ടുള്ള യാത്രയിലെത്തുന്ന തടസങ്ങളെയല്ല, സാധ്യതകളെയാണ് പരിശോധിക്കേണ്ടതെന്ന് ഹുസ്‌ന പറയുന്നുണ്ട്. ഒപ്പം കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ഒത്തുചേരുമ്പോള്‍ ഭാരമെന്ന് മുദ്രകുത്തപ്പെട്ട ജീവിതവും സുന്ദരമാകുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഹുസ്‌നയുടെ സംരംഭം.

https://www.instagram.com/makeover_by_husna?igsh=MXZwcGM4OTFhaXRkaA%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button